കൊച്ചി: അമ്മ സംഘടനയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്തിരുന്ന ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള പരാതിയിൽ കൊച്ചി സെൻട്രൽ പോലീസാണ് നേരത്തെ കേസ് എടുത്തിരുന്നത്. എന്നാൽ ഈ പരാതി ദുരുദ്ദേശപരമാണെന്ന് കോടതി കണ്ടെത്തി.
പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തിവൈരാഗ്യത്തിന്റെ പേരിലുമാണ് കേസ് നൽകിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പരാതി നൽകിയത് ദുരുദ്ദേശപരമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാനാർത്ഥിത്വത്തെയോ പ്രതിച്ഛായയെയോ ബാധിക്കുന്ന തരത്തിലുള്ള നീക്കമാണിതെന്ന് കോടതി വിലയിരുത്തി. എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വകുപ്പുകൾ നടിക്കെതിരെ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
