തിരുവനന്തപുരം: രാജ്യത്തെ പാചകവാതക പ്രതിസന്ധി കേരളത്തിലെ ജയിൽ വിപണന മേഖലയെയും ഹോട്ടൽ വ്യവസായത്തെയും കടുത്ത പ്രതിസന്ധിയിലാക്കി. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്ന ജയിൽ വകുപ്പിന്റെ ‘ഫുഡ് ഫോർ ഫ്രീഡം’ കൗണ്ടറുകളിൽ വിഭവങ്ങൾ വെട്ടിക്കുറച്ചു തുടങ്ങി.
പൂജപ്പുര സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം ഏജൻസികൾ കുറച്ചതോടെയാണ് ഉൽപ്പാദനം നിയന്ത്രിക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ പുറത്തുവിൽക്കുന്ന ഭക്ഷണങ്ങൾ ചപ്പാത്തിയും കറികളും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സിലിണ്ടർ ലഭ്യത ഇനിയും കുറഞ്ഞാൽ വിൽപന പൂർണ്ണമായും നിർത്തേണ്ടി വരുമെന്നാണ് ജയിൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ജയിലിനുള്ളിലെ ഭക്ഷണക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
തലസ്ഥാന നഗരിയിലടക്കം നിരവധി ഹോട്ടലുകൾ ഗ്യാസ് ലഭിക്കാത്തതിനെ തുടർന്ന് അടച്ചുപൂട്ടി. അട്ടക്കുളങ്ങരയിലെ പ്രമുഖ റസ്റ്റോറന്റുകൾ ഉൾപ്പെടെ പലതും ഇന്നലെ മുതൽ പ്രവർത്തിക്കുന്നില്ല. വിറകടുപ്പുകളിലേക്ക് മാറാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം കാറ്ററിംഗ് സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. അതേസമയം, എൽപിജി ക്ഷാമത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. എൽപിജി വഹിച്ചുകൊണ്ടുള്ള കപ്പലുകൾ രണ്ട് ദിവസത്തിനകം ഇന്ത്യയിലെത്തും. ആഭ്യന്തര ഉൽപ്പാദനം 25% വർധിപ്പിക്കാൻ ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾക്ക് നിർദ്ദേശം നൽകി.
