5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍

സംസ്ഥാനത്തെ ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുവർണ്ണ നേട്ടം കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച 83 ആശുപത്രികളെ ‘ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായും’ 5 പഞ്ചായത്തുകളെ ‘ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളായും’ പ്രഖ്യാപിച്ചു. ഇതിൽ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള നാല് ആശുപത്രികളും, തൃതീയ തലത്തിലുള്ള ഒരു ആശുപത്രിയും ഉൾപ്പെടുന്നു. സ്ഥാപനതലം മുതൽ സംസ്ഥാനതലം വരെയുള്ള വിവിധ ഘട്ടങ്ങളിലെ കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

കേരള ആന്റി മൈക്രോബിയില്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന്റെ (കാര്‍സാപ്പ്) ഭാഗമായാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികൾ, ആന്റിബയോട്ടിക് സാക്ഷര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നീ ആശയങ്ങൾ ലോകത്താദ്യമായി സംസ്ഥാനം ആവിഷ്‌കരിച്ചത്. ഇതിനായി പുറത്തിറക്കിയ സമഗ്രമായ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

വണ്‍ ഹെല്‍ത്ത് എന്ന ആശയത്തിലൂന്നിയാണ് ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾ എന്ന പദ്ധതി നടപ്പിലാക്കുന്നത്. കോഴിക്കോട് ജില്ലയിലെ കക്കോടി, ആലപ്പുഴ ജില്ലയിലെ പാണാവള്ളി, തകഴി, വീയപുരം, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളാണ് ഈ പദവി നേടിയത്. നേരത്തെ 2024-ൽ കാക്കോടി, ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആയി പ്രഖ്യാപിച്ചിരുന്നു.

ആശുപത്രികളുടെ വിഭാഗത്തിൽ എറണാകുളം ജനറല്‍ ആശുപത്രി തൃതീയ തലത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രി എന്ന നേട്ടം സ്വന്തമാക്കി. ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലാ ആശുപത്രി, ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവയാണ് ദ്വിതീയ തലത്തിലെ ആദ്യ സ്മാര്‍ട്ട് ആശുപത്രികൾ. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സമയബന്ധിതമായി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *