ഇറാൻ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി ഖത്തർ വിദേശകാര്യ മന്ത്രാലയം. എംബസിയിലെ മിലിട്ടറി അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിട്ടുപോകാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഖത്തർ ‘പേഴ്സണ നോൺ ഗ്രാറ്റ’ (Persona Non Grata) അഥവാ ‘അഭികാമ്യമല്ലാത്ത വ്യക്തികളായി’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വിദേശ നയതന്ത്രജ്ഞന് ആ രാജ്യത്ത് തുടരാനുള്ള അനുമതി നിഷേധിക്കുന്ന നടപടിയാണിത്
ബുധനാഴ്ച ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ എച്ച്.ഇ. ഇബ്രാഹിം യൂസിഫ് ഫഖ്‌റോയും ഇറാൻ അംബാസഡർ അലി സലേഹബാദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിർണ്ണായകമായ ഈ തീരുമാനമുണ്ടായത്. ഖത്തറിന്റെ പരമാധികാരവും സുരക്ഷയും ലംഘിക്കുന്ന തരത്തിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾക്കും ആക്രമണങ്ങൾക്കും മറുപടിയായാണ് ഈ കർശന നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ശത്രുതാപരമായ സമീപനം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങളെയും സുരക്ഷയെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. മേഖലയിൽ വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ് ഖത്തറിന്റെ ഈ നീക്കം.
