ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിയിലെ 17, 18, 20, 21 എന്നീ ഖണ്ഡികകളിൽ അതിജീവിതയെപ്പറ്റി നടത്തിയ വിവാദ പരാമർശങ്ങളാണ് സുപ്രീംകോടതി നീക്കം ചെയ്തത്.
ഹൈക്കോടതിയിൽ നടന്നത് കേസിന്റെ പ്രാഥമികമായ കാര്യങ്ങൾ പരിശോധിക്കുന്ന ഒരു ‘മിനി ട്രയൽ’ മാത്രമാണെന്നും, അവിടുത്തെ വിധിന്യായത്തിൽ ഇത്തരം പരാമർശങ്ങൾ ഉൾപ്പെടുന്നത് യഥാർത്ഥ വിചാരണ വേളയിൽ അതിജീവിതയെ ദോഷകരമായി ബാധിക്കുമെന്നും അഭിഭാഷകർ കോടതിയിൽ വാദിച്ചു.
ഈ വാദങ്ങൾ കണക്കിലെടുത്താണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിവാദ പരാമർശങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകൾ പരാതിക്കാരിയുടെ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരുന്നു. ഈ രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് കോടതി ഹർജി ഇന്നത്തെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്.
