തിരുവല്ലയിലെ നെടുംമ്പ്രത്ത് പൊങ്കാല കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. നെടുമ്പ്രം മുണ്ടുപറമ്പിൽ വീട്ടിൽ സുവർണ്ണന്റെ ഭാര്യ സിന്ധുവിനാണ് (54) പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം നെടുംമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ നടന്ന പൊങ്കാലയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയപ്പോഴാണ് സിന്ധുവിന് കൈകളിൽ കടുത്ത പുകച്ചിൽ അനുഭവപ്പെട്ടത്
തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കൈകളിലും മുട്ടിന് താഴെയായി നീരു വന്ന് കുമിളകൾ രൂപപ്പെട്ടതായി കണ്ടെത്തി. ഉടൻ തന്നെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയ സിന്ധുവിനോട് ഒരാഴ്ചത്തെ പൂർണ്ണ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
വേനൽ കടുത്തതോടെ പ്രദേശത്ത് സൂര്യാഘാത ഭീഷണി വർദ്ധിക്കുകയാണ്. രണ്ടാഴ്ച മുമ്പ് കുറ്റൂരിൽ റൂഫിംഗ് പണിയിലേർപ്പെട്ടിരുന്ന ഒരു മധ്യവയസ്കനും സമാനമായ രീതിയിൽ സൂര്യാഘാതമേറ്റിരുന്നു.
