യുഡിഎഫ് നേതാവ് എ ഇർഷാദിൻ്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് യു പ്രതിഭ. സ്ത്രീകളെ കാണേണ്ടത് ശരീരത്തിൻ്റെ അളവുകോൽ കൊണ്ടല്ലെന്ന് കായംകുളം എൽഡിഎഫ് സ്ഥാനാർഥിയായ യു പ്രതിഭ പ്രതികരിച്ചു. സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.
യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെൻഷനിലാണ് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണെന്നുള്ള അധിക്ഷേപ പരാമർശമാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരി പറഞ്ഞത്. കഴിഞ്ഞ ദിവസം കായംകുളത്ത് വെച്ച് യുഡിഎഫ് കണ്വെൻഷൻ നടന്നിരുന്നു.
അതേസമയം, യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശത്തെ മുഖ്യമന്ത്രി അപലപിച്ചു. പൊതുപ്രവർത്തകയായ ഒരു വനിതയെ അധിക്ഷേപ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങളെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
