ആന്ധ്രാപ്രദേശിലെ മർകപുരം ജില്ലയിൽ ഒരു സ്വകാര്യ ട്രാവൽ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ച് 12 പേർ മരിച്ചു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പൊള്ളലേറ്റതായും പൊലീസ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ബസിൽ തീ പടരുകയായിരുന്നു. ഇതോടെ യാത്രക്കാർ ബസിൽ കുടുങ്ങി പോകുകയായിരുന്നു.
രാവിലെ 6:00 മണിയോടെയാണ് അപകടമുണ്ടായത്. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോകുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിന്റെ ബസ് അപകടത്തിൽപ്പെട്ടു. കൂട്ടിയിടിയെ തുടർന്ന് ബസിന് തീപിടിക്കുകയും നിരവധി യാത്രക്കാർ ജീവനോടെ വെന്തുമരിക്കുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റ 20 ഓളം യാത്രക്കാരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും അവർ ചികിത്സയിലാണെന്നും ജില്ലാ പോലീസ് അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരുമെന്ന് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.
അപകടത്തിൽ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. നിരവധി യാത്രക്കാർ അപകടത്തിൽ ജീവനോടെ പൊള്ളലേറ്റതായുള്ള റിപ്പോർട്ടുകളിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് നൽകുന്ന വൈദ്യചികിത്സ ഉൾപ്പെടെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തു. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
അതേസമയം, സംഭവത്തിൽ ഐടി മന്ത്രി നര ലോകേഷും ദുഃഖം രേഖപ്പെടുത്തി. ടിപ്പർ ലോറിയും സ്വകാര്യ ട്രാവൽ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടത് വളരെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ശരിയായ വൈദ്യചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ലോകേഷ് പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ വിധത്തിലും സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്തു.
