ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് കമ്പനി കൂട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാരയുടെ ഈ തീരുമാനം പെട്ടെന്നുള്ളതായിരുന്നു. ഇന്ധന ലഭ്യതയിൽ ആശങ്ക നിലനിൽക്കുന്നതിനിടെ, ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ രാജ്യത്തുടനീളം 6,660 ഔട്ട്ലെറ്റുകളാണ് നയാരയ്ക്കുള്ളത്. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ പ്രതിസന്ധിയാണ് വില വർധിപ്പിക്കാൻ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികളോ മറ്റ് സ്വകാര്യ കമ്പനികളോ നിലവിൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നയാരയുടെ ഈ പെട്ടെന്നുള്ള വിലക്കയറ്റം സാധാരണക്കാരായ വാഹന ഉടമകൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
