ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 19-കാരനെ ഹണിട്രാപ്പിൽ കുടുക്കി മർദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിലായി. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. കീഴ്‌തോന്നയ്ക്കൽ സ്വദേശിയായ ജിനു (19) ആണ് അക്രമത്തിന് ഇരയായത്.
സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ ജിനുവുമായി സൗഹൃദം സ്ഥാപിക്കുകയും കഴിഞ്ഞ 18-ന് യുവാവിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. അവിടെ എത്തിയ ജിനുവിനെ സൂര്യയുടെ സുഹൃത്തുക്കൾ സ്കൂട്ടറിൽ നിർബന്ധിച്ച് കയറ്റി സംഗീത നഗറിലെ ആളൊഴിഞ്ഞ കുളത്തിനടുത്ത് എത്തിച്ചു. അവിടെ വെച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
യുവാവിന്റെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണും, എസ്.ബി.ഐ യോനോ ആപ്പ് വഴി നിർബന്ധിച്ച് 10,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിക്കുകയും മറ്റൊരു നമ്പറിലേക്ക് 2500 രൂപ നിർബന്ധിപ്പിച്ച് അയപ്പിക്കുകയും ചെയ്തു. യുവാവിന്റെ പരാതിയിൽ കേസെടുത്ത ശ്രീകാര്യം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
