തമിഴ്നാട് വിരുദുനഗർ പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറിയിൽ ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി. വനജ ഫയർ വർക്ക്സ് ഉടമ
ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. പൊലിസ് നാല് സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സ്ഫോടനത്തിൽ 25 പേരായിരുന്നു കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.

പടക്ക നിർമാണ ശാലയിലുണ്ടായ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ സർക്കാറിന് നിർദേശം നൽകി. ദുരന്തത്തിൽ സ്വമേധയാ കേസെടുക്കണമെന്ന അഡ്വ. ആർ. കരുണാനിധിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഇടപെടൽ. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ എൻ. സതീഷ് കുമാർ, എം ജ്യോതിരാമൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാക്കാൽ നിർദേശം നൽകിയത്.

30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ പ്രക്ഷോഭം സംഘടിപ്പിച്ചുരുന്നു. പടക്ക നിർമാണ ശാല ഉടമസ്ഥരുടെ അസോസിയേഷൻ ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിൽ 25 പേരാണ് മരിച്ചത്. 21 പേർക്ക് പരുക്കേറ്റു. ഗുരുതര പരുക്കേറ്റവർ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 14 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. ബാക്കിയുള്ള മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. 14 പേരുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *