വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ രോഗം ബാധിക്കാൻ ഇടയുണ്ട്. വെള്ളത്തിൽ കാണപ്പെടുന്ന അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി തുടങ്ങിയ സൂക്ഷ്മജീവികളാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്. സാധാരണയായി ചൂടേറിയ തടാകങ്ങൾ, കുളങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവയിലാണ് ഇവ വളരുന്നത്. മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ഈ അമീബകൾ നേരിട്ട് മസ്തിഷ്‌കത്തെ ബാധിക്കുകയും ആരോഗ്യനില അതിവേഗം വഷളാക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിൽ ശരീരത്തിലെ വ്രണങ്ങളിലൂടെയും അമീബ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അങ്ങനെയുള്ളവർ ശുദ്ധജലത്തിൽ മാത്രമേ മുറിവുകൾ കഴുകാവൂ എന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. തീവ്രമായ പനി, പെട്ടെന്നുണ്ടാകുന്ന തലവേദന, ഛർദ്ദി, കഴുത്ത് വേദന, വെളിച്ചം നോക്കാൻ പ്രയാസം, ബോധക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ആഗോളതലത്തിൽ ഈ രോഗത്തിന് മരണനിരക്ക് വളരെ കൂടുതലാണെങ്കിലും, കേരളം പുറപ്പെടുവിച്ച പ്രത്യേക പ്രോട്ടോക്കോളിലൂടെയും നേരത്തെയുള്ള രോഗനിർണ്ണയത്തിലൂടെയും സംസ്ഥാനത്തെ മരണനിരക്ക് 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

രോഗം തടയാനായി കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കുകയാണ് പ്രധാന പ്രതിരോധ മാർഗ്ഗം. നീന്തൽക്കുളങ്ങളിലും വാട്ടർ തീം പാർക്കുകളിലും നിശ്ചിത അളവിൽ ക്ലോറിനേഷൻ ഉറപ്പാക്കുകയും അതിന്റെ റെക്കോർഡുകൾ സൂക്ഷിക്കുകയും വേണം. വീട്ടിലെ കിണറുകളും ടാങ്കുകളും മൂന്ന് മാസത്തിലൊരിക്കൽ വൃത്തിയാക്കാനും നിർദ്ദേശമുണ്ട്. നിലവിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും അമീബയെ കണ്ടെത്താനുള്ള പരിശോധനാ സംവിധാനങ്ങൾ സജ്ജമാണ്. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബ്, തോന്നയ്ക്കൽ ഐ.എ.വി എന്നിവിടങ്ങളിൽ അമീബയുടെ സ്പീഷീസ് തിരിച്ചറിയാനുള്ള മോളിക്യുലാർ പരിശോധനകളും ലഭ്യമാണ്. രോഗം വന്നാൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *