മലപ്പുറം ജില്ലയിലെ മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ വാർത്ത അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കുട്ടികളുടെ വേർപാട് കുടുംബങ്ങൾക്കും നാടിനും തീരാനഷ്ടമാണെന്നും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു.
ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നൽ മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണുകയും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യേണ്ടതാണെന്നും അദ്ദേഹം അഭ്യർഥിച്ചു.
മങ്കട പന്തല്ലൂർ മലയിലെ വ്യൂ പോയിന്റ് കാണാനെത്തിയ ഏഴംഗ വിദ്യാർത്ഥി സംഘത്തിലെ നാല് പേരാണ് മിന്നലേറ്റ് മരിച്ചത്. വെള്ളില സ്വദേശികളായ പുതുക്കുടി അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്‍റെ മകൻ സിയാദ് (18), നിസാറിന്‍റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്. റോഷൻ (20), ഇഷ്‌ഹാത് (19), സൽമാനുൽ ഫാരിസ് (21) എന്നിങ്ങനെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.
