കല്‍പ്പറ്റ: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ വയനാട് കല്‍പ്പറ്റയില്‍ പോസ്റ്റര്‍ പ്രതിഷേധം. ഡിസിസി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇതൊരു ഭീഷണി പോസ്റ്റര്‍ അല്ലെന്നും വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും പോസ്റ്ററിലുണ്ട്.

രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ. ഇവിടെ നിന്നും ഇനി നിങ്ങള്‍ ജയിക്കില്ല, കെ സി നിങ്ങളുടെ പെട്ടി തൂക്കുന്നയാളായിരിക്കും. പക്ഷെ കേരള ജനത നിങ്ങള്‍ക്ക് മാപ്പ് തരില്ല, ആര്‍ ജി..പി ജി ഇതൊരു ഭീഷണിയല്ല ഈ വിഡ്ഢിത്തത്തിന് കേരളം ഒരിക്കലും നിങ്ങള്‍ക്ക് മാപ്പ് തരില്ല എന്നും പോസ്റ്ററിലുണ്ട്. കേരളം മറ്റൊരു അമേഠി ആയിരിക്കും. സുരക്ഷിത സീറ്റ് തേടി ഇങ്ങോട്ടേക്ക് വരേണ്ടതില്ലെന്നും പോസ്റ്ററിലുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒമ്പതാം ദിവസമായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പുകയുകയാണ്. ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള അവസാനവട്ട ചര്‍ച്ചയ്ക്ക് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുക. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ വാദങ്ങളും നിരീക്ഷകരുടെ റിപ്പോര്‍ട്ടും ഒന്നിച്ച് ചര്‍ച്ച ചെയ്താവും അന്തിമ തീരുമാനത്തിലേക്ക് എത്തുക.

മൂന്ന് നേതാക്കളെയും ഘടകകക്ഷികളെയും തീരുമാനം ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം. ഘടകകക്ഷികളോട് രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം. വി ഡി സതീശനായി ഉറച്ച് നില്‍ക്കുകയാണ് മുസ്ലിം ലീഗ്. എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *