മൺസൂൺ വരവിന്റെ സൂചനകൾ നൽകിക്കൊണ്ട് കാലവർഷം മെയ് 17 യോടെ ആൻഡമാൻ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് മെയ് 17 യോടെ കാലവർഷം പ്രവേശിക്കാൻ സാധ്യതയുള്ളത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലനിൽക്കുന്ന ശക്തികൂടിയ ന്യൂനമർദമാണ് നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾക്ക് പ്രധാന കാരണം.

ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപകമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മെയ് 17 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലും മാഹിയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം.

മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പാലക്കാട് മുതൽ വയനാട് വരെയുള്ള ജില്ലകളിലും മുന്നറിയിപ്പുണ്ട്. മെയ് 17 യോടെ മഴ വടക്കൻ കേരളത്തിലേക്ക് കേന്ദ്രീകരിക്കുമെന്നാണ് സൂചന. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *