കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് പരാതി. പ്രസവ സമയത്ത് നവജാത ശിശുവിൻ്റെ കയ്യൊടിഞ്ഞെന്നാണ് പരാതി. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുട്ടിയുടെ കൈയുടെ എല്ല് ആണ് പൊട്ടിയത്. മെഡിക്കല്‍ കോളജ് പൊലീസിനും മെഡിക്കൽ സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി.
ഈ മാസം 14നാണ് സംഭവം. പ്രസവ സമയത്ത് നവജാത ശിശുവിന്റെ വലതു കയ്യിലെ എല്ലാണ് പൊട്ടിയത്. പ്രസവ സമയത്തെ അനാസ്ഥയെന്നാണ് ആരോപണം. മാതാപിതാക്കളെ അറിയിക്കും മുൻപ് കുഞ്ഞിൻ്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടു. രണ്ടാം ദിവസം ഇത് അഴിഞ്ഞ് വീണുവെന്നും പരാതിക്കാര്‍ ആരോപിച്ചു. കുട്ടി വേദനകൊണ്ട് കരഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് അമല പറയുന്നു. തുടര്‍ന്ന് കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
