കോഴിക്കോട്: അഴുക്കുചാലിൽ നിന്ന് രക്ഷപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി അപകടത്തിൽ പെട്ടതല്ലെന്നും ഓവുചാലിൽ ഒളിച്ചതാണെന്നും കണ്ടെത്തൽ. ജോലിക്കായി കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് സുഹൃത്തുക്കളുമായി വഴക്കിട്ട് കോഴിക്കോട് ഇറങ്ങി അഴുക്കുചാലിൽ ഒളിക്കുകയായിരുന്നു. സുഹൃത്തുക്കൾ പിന്തുടർന്ന് എത്തിയപ്പോഴായിരുന്നു ഇവിടെ ഒളിച്ചത്.
ബംഗാളിൽ നിന്നും കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്നു അജയ് ഉറവ്. ട്രെയിനിൽ വച്ച് കൂടെ ഉള്ളവരുമായി വഴക്കാകുകയും തുടർന്ന് അജയ് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് ഓടുകയുമായിരുന്നു. പുഷ്പാ ജംഗ്ഷനിലെ ഓടയിലാണ് ഇയാൾ ഒളിച്ചത്. അന്വേഷിച്ച് എത്തിയ സുഹൃത്തുക്കളിൽ നിന്നും ഒളിക്കാൻ ആണ് ഓവുചാലിൽ കയറിയത്. എന്നാൽ, പിന്നീട് പുറത്ത് ഇറങ്ങാൻ കഴിഞ്ഞില്ല. ഇതോടെയാണ് പുറത്തേക്ക് കയ്യിട്ട് സഹായം തേടിയത്. തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.
