ജാര്‍ഖണ്ഡ്: ജാർഖണ്ഡിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ 11 പേർ ദാരുണമായി കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഖുന്തി, രാംഗഡ്, ലോഹോർദാഗ, ദേവ്ഘർ, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളിലായാണ് ദുരന്തങ്ങൾ സംഭവിച്ചത്.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഖുന്തി ജില്ലയിലാണ്. ഇവിടെ നാല് പേർക്ക് ജീവൻ നഷ്ടമായി. വനത്തിലേക്ക് പോകുന്നതിനിടെ രണ്ട് പേരും, വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷകനും, ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ യുവാവുമാണ് ഖുന്തിയിൽ മരിച്ചത്. ഇതേ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ കൃഷിയിടങ്ങളിലും മറ്റും ജോലി ചെയ്യുന്നതിനിടയിലാണ് ഭൂരിഭാഗം പേർക്കും മിന്നലേറ്റത്. വീടുകളിലേക്ക് മടങ്ങുന്നവരും, മത്സ്യബന്ധനത്തിന് പോയവരും, മരത്തിനടിയിൽ അഭയം തേടിയവരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. പത്തു വയസ്സുള്ള പെൺകുട്ടിയടക്കം ഇടിമിന്നലിന്റെ ഇരകളായിട്ടുണ്ട്. ഞായറാഴ്ച ആരംഭിച്ച ശക്തമായ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നാണ് തുടർച്ചയായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
