കുട്ടികളെ അപമാനിച്ചിട്ടില്ലെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ ഡോ. കെ ടി ജലീൽ. കുട്ടികളോട് പെരുമാറിയത് അധ്യാപകനെന്ന നിലയിലാണ്. അവരിൽ പൊതുവായന കുറയുന്നത് ഒരു സാമൂഹ്യ പ്രശ്നമാണ്. പരീക്ഷ കേന്ദ്രീകൃതമായി മാത്രമുള്ള പഠനമാണ് ഇന്നുള്ളത്. അതിൽ ആശങ്കയുണ്ടെന്നും കെ.ടി. ജലീൽ പറഞ്ഞു.

കുട്ടിയെ വേദനിപ്പിക്കാൻ താൻ നുള്ളുകയോ അടിക്കുകയോ ചെയ്തിട്ടില്ല. മണ്ണാർക്കാട്ടെ ചടങ്ങിലെഏതെങ്കിലും രക്ഷിതാക്കൾക്ക് പരാതി ഉണ്ടങ്കിൽ ക്ഷമ പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന് നിലവാരമില്ലെന്ന് പ്രചരിപ്പിക്കാനാണ് രണ്ടു മന്ത്രിമാർ ശ്രമിക്കുന്നത്. കേരളം എന്നത് കാരളം എന്നെഴുതിയത് കഴിഞ്ഞ 10 വർഷത്തിനിടെ പൊതുവിദ്യാലയത്തിൽ പഠിച്ചു വന്നവരല്ലേ. ബാലവകാശ കമ്മീഷൻ കേസെടുത്തതിൽ താൻ മുൻകൂർ ജാമ്യത്തിന് പോകില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി.

മണ്ണാർക്കാട് അനുമോദന ചടങ്ങ് വിവാദത്തിൽ കെ.ടി ജലീലിന് എതിരെ കേസെടുത്തത് സ്വാഭാവിക നടപടി എന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികൾക്ക് പരാതി ഇല്ലെങ്കിൽ ആർക്കും പ്രയാസമില്ലെന്നും കമ്മീഷൻ ചെയർമാൻ അഡ്വ മനോജ് കുമാർ പറഞ്ഞു. കുട്ടികൾക്ക് നേരെ വടിയെടുത്താലേ ശരിയാകൂ എന്ന് അധ്യാപകർ കരുതുന്നത് ശരിയല്ല എന്ന് ചെയർമാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവ പരിപാടിക്കിടയാണ് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വിദ്യാർഥികളെ ശാസിച്ചത്. ചടങ്ങിൽ പങ്കെടുത്ത കുട്ടികളെ വേദിയിലേക്ക് വിളിച്ചു വരുത്തി അക്ഷരമറിയില്ലേ എന്ന് ചോദിക്കുകയും അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞു കുട്ടിയുടെ ചെവിയിൽ നുള്ളുകയുമായിരുന്നു.പൊതുവേദിയിൽ വെച്ച് കുട്ടികളെ കെ.ടി. ജലീൽ അപമാനിച്ചുവെന്നും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *