തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാപ്പ കേസിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനാണ് ഇന്ന് രാവിലെ 11 മണിയോടെ വിയ്യൂർ സെൻട്രൽ ജയിലിലെ സൂപ്രണ്ടിന്റെ മുറിയിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേറ്റത്. മേയർ വി.വി. രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു.

നേരത്തെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചൊല്ലിയതിനെത്തുടർന്ന് ഹൈക്കോടതി അത് അസാധുവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സുഗതന്റെ ഹർജി പരിഗണിച്ച്, ജനാധിപത്യത്തിൽ ജനവിധി മാനിക്കപ്പെടണമെന്നും അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങൾ കോടതിക്ക് എടുക്കാമെന്നും വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്.

കഴിഞ്ഞ ജൂൺ 9-നാണ് വാർഡ് 20-ലെ കൗൺസിലറായ ആർ. സുഗതനെ കാപ്പ ചുമത്തി നാടുകടത്തിയത്. തുടർന്ന് ജയിലിലായ അദ്ദേഹത്തിന് ജനവിധി മാനിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചെയ്യാൻ കോടതി അസാധാരണമായ അവസരം ഒരുക്കുകയായിരുന്നു. കേരള രാഷ്ട്രീയത്തിൽ അഭൂതപൂർവ്വമായ ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *