ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനാല്‍ ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ല. ജന്തര്‍മന്തറില്‍ വെച്ചു തന്നെ മാര്‍ച്ച് തടയാനാണ് പൊലീസ് നീക്കം. ജന്തര്‍ മന്തറില്‍ വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടേയ്ക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും പൊലീസ് പൂര്‍ണമായും അടച്ചുപൂട്ടി. പ്രദേശത്ത് രാവിലെ തന്നെ സമരക്കാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

മാര്‍ച്ചിനെ നേരിടുന്നതിന്റെ ഭാഗമായി അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജന്‍പഥ്, രാജീവ് ചൗക്, പട്ടേല്‍ ചൗക്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, സേവതീര്‍ത്ഥ് എന്നീ സ്റ്റേഷനുകളാണ് അടച്ചത്. മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് സ്റ്റേഷനുകള്‍ അടച്ചിടുന്നതെന്ന് ഡിഎംആര്‍സി പറയുന്നു.

അതിനിടെ, 20 ദിവസത്തിലേറെയായി നിരാഹാര സമരം തുടരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്, തന്റെ മൂന്ന് പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എക്സില്‍ പങ്കുവെച്ച കത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *