കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്ത് കമ്പനിയിലെ പിരിച്ചുവിടലുമായി  ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. കമ്പനി അധികൃതരുമായി നടത്തിയ അടിയന്തര ചർച്ചയിൽ ജീവനക്കാർക്ക് അനുകൂലമായ തീരുമാനമുണ്ടായതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് ഏഴ് മാസത്തെ ശമ്പളം ലഭിക്കും. ആദ്യം നൽകിയ രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തെ ശമ്പളം കൂടി അധികമായി നൽകുക. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും പങ്കെടുത്ത ചർച്ചയുടെ അടിസ്ഥാനത്തിൽ ഈ മാസം 26-ാം തീയതിക്ക് മുൻപായി തുക ജീവനക്കാരുടെ അക്കൗണ്ടിലെത്തും.

ശമ്പള കുടിശ്ശികയ്ക്ക് പുറമെ ജീവനക്കാർക്ക് മറ്റ് ജോലികൾക്ക് അപേക്ഷിക്കുന്നതിനാവശ്യമായ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങിയ മറ്റ് രേഖകളും കമ്പനി ഉടൻ കൈമാറും. സർക്കാരിന്റെ ശക്തമായ ഇച്ഛാശക്തിയാണ് തങ്ങൾക്ക് തുണയായതെന്നും, കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച പരിഹാരമാണിതെന്നും കോറോ ഹെൽത്തിലെ ജീവനക്കാർ പ്രതികരിച്ചു. ലഭിക്കുന്ന അഞ്ച് മാസത്തെ ശമ്പളം പുതിയൊരു ജോലി കണ്ടെത്തുന്നതുവരെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് വലിയ ആശ്വാസമാകുമെന്നും തൊഴിലാളികൾ കൂട്ടിചേർത്തു.

എറണാംകുളം, കോഴിക്കോട് ജില്ലകളിലായി പ്രവർത്തിച്ചിരുന്ന കോറോ ഹെൽത്തിലെ 900-ത്തോളം ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോറോ ഹെൽത്ത്. ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹെൽത്ത് ടെക്ക് സ്ഥാപനം. കുത്തകമുതലാളിത്ത സ്ഥാപനമെന്ന ക്ലീഷേ പദം ഉപയോ​ഗിക്കാവുന്ന എല്ലാ പ്രവണതയും പേറുന്ന കോറോ ഹെൽത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് പൗരൻമാരാണ് സ്ഥിരം ജീവനക്കാർ. ജോലി സമ്മർദവും, തൊഴിൽ ചൂഴണം വരെ നടക്കുന്നു എന്ന് തൊഴിലാളികൾ തന്നെ പഴിക്കുന്ന സ്ഥാപനം 5 വർഷം മുമ്പാണ് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *