കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻരാജ് ആത്മഹത്യ ചെയ്ത കേസ് പുതിയ അന്വേഷണ സംഘം ഏറ്റെടുത്തു. പ്രതി ഡോ. റാമിന് രക്ഷപ്പെടാൻ പഴുതൊരുക്കിയ ഗുരുതര വീഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ സംഘം അന്വേഷണം ഏറ്റെടുത്തത്. കോടതി അനുമതി ലഭിച്ചാൽ ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘ തലവൻ ക്രൈം ബ്രാഞ്ച് എസ് പി ,എം പി മോഹനചന്ദ്രൻ പറഞ്ഞു
നേരത്തെ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘത്തിൻ്റെ ഗുരുതര വീഴ്ചയിലാണ് ഡോ. റാമിൻ്റെ അറസ്റ്റ് കോടതി അസാധുവാക്കിയത്. പ്രതിക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയത് ഒത്തുകളിയാണെന്ന ആരോപണം ഉയർന്നിരുന്നു. കേരള പൊലീസിന് നാണക്കേടായ സംഭവത്തിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുത്തത്. ഐജി അജിതാ ബീഗത്തിൻ്റെ മേൽനോട്ടത്തിൽ എസ് പി മോഹന ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡിവൈഎസ്പി ജീവൻ ജോർജ്ജാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡോ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനായി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ് പി പറഞ്ഞു.
അറസ്സിലുണ്ടായ ഗുരുതര വീഴ്ചയിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാൽ ഐജിക്ക് വിശദീകരണം നൽകി. ഡിവൈഎസ്പി സുധീർ കല്ലൻ,സി ഐ ശ്രീജിത്ത് കൊടേരി എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് നടപടിക്രമങ്ങൾ പാലിക്കാതെ ഡോ. റാമിനെ അറസ്റ്റ് ചെയ്തത്.ഇതിനെ തുടർന്ന് തലശ്ശേരി ജില്ല സെഷൻസ് കോടതി അറസ്റ്റ് അസാധുവാക്കി പ്രതിയെ വിട്ടയച്ചിരുന്നു.
