തിരുവനന്തപുരം: പദ്ധതി നടത്തിപ്പ് വൈകുന്നത് മൂലം ഖജനാവില്‍ നിന്ന് കോടികള്‍ നഷ്ടമാകുന്നത് തടയാന്‍ പൊതുഭരണവകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ച് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

  1. സ്‌പെഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം: സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ സ്വത്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ ലഭ്യമാക്കും. ഭൂമി, കെട്ടിടങ്ങള്‍, പൈതൃക നിര്‍മ്മിതികള്‍, റോഡുകള്‍, അണക്കെട്ടുകള്‍, പാലങ്ങള്‍, വാഹനങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുള്‍പ്പെടെ ഉള്‍പ്പെടുത്തും.
  2. പ്ലാന്‍ സ്‌പേസ് 2.0 (പ്രൊജക്ട് രജിസ്റ്റര്‍): വിവിധ വകുപ്പുകള്‍ അനുമതി നല്‍കുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്യും. ഇതിനായി ജി.ഐ.എസ്. അധിഷ്ഠിത പ്രൊജക്ട് രജിസ്റ്റര്‍ മൊഡ്യൂള്‍ ഉള്‍പ്പെടുത്തി നിലവിലുള്ള ‘പ്ലാന്‍ സ്‌പേസ് 2’ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്ന സ്ഥലം, ഏജന്‍സികള്‍, അനുമതി നല്‍കുന്ന അധികാരികള്‍, ഫണ്ടിന്റെ സ്രോതസ്സ്, നിര്‍മ്മാണ ഘട്ടങ്ങള്‍ എന്നിവയെല്ലാം പ്രൊജക്ട് രജിസ്റ്ററില്‍ ഉണ്ടാകും.
  3. ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്ട്രി: സര്‍ക്കാരിന് കീഴില്‍ 591 സ്ഥാപനങ്ങളുണ്ട്. 19,000 കോടിയോളം രൂപയാണ് ഇവയുടെ ശമ്പളയിനത്തില്‍ ചെലവാകുന്നത്. പല കാലങ്ങളിലായി രൂപീകരിച്ച സ്ഥാപനങ്ങളില്‍ പലതും ലക്ഷ്യം കൈവരിച്ചശേഷവും പ്രവര്‍ത്തനം തുടരുകയാണ്. ഇവയുടെ പ്രവര്‍ത്തനം സമഗ്രമായി വിലയിരുത്തുകയും ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിക്കുകയും ചെയ്യും.
  4. കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി: കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങള്‍ സമഗ്രമായി അവലോകനംചെയ്ത് ഭേദഗതി വരുത്തും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കും.
  5. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം: സംരംഭകര്‍ക്ക് കേരള സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലളിതമാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും ആധുനികവല്‍കരിക്കുന്ന സംസ്ഥാനതല പ്രോസസ്സ് റീഎന്‍ജിനീയറിങ് പരിപാടിയാണിത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവന നടപടികള്‍ കൂടുതല്‍ ലളിതമാക്കും

Leave a Reply

Your email address will not be published. Required fields are marked *