അസമിൽ ചൊവ്വാഴ്ച ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴ് പേർ കൂടി മരിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ മരണസംഖ്യ 75 ആയി. ഏഴ് ജില്ലകളിലായി 3.32 ലക്ഷത്തോളം ആളുകളെയാണ് ദുരന്തം ബാധിച്ചത്.
ശിവസാഗർ ജില്ലയിലെ നസീറ റവന്യൂ സർക്കിളിലാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (ASDMA) അറിയിച്ചു. ശിവസാഗർ, ചരൈഡിയോ, ഗോലാഘട്ട്, ജോർഹട്ട്, നാഗോൺ, സോണിത്പൂർ, കാംരൂപ് മെട്രോപൊളിറ്റൻ എന്നീ ഏഴ് ജില്ലകൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ വലയുകയാണ്. 21 റവന്യൂ സർക്കിളുകളെയും 622 ഗ്രാമങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു.
3,32,639 ആണ് സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിതരുടെ എണ്ണം. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ചാരൈഡിയോയിൽ ആണ്. 1,42,756 പേർക്കാണ് ഇവിടെ നാശനഷ്ടമുണ്ടായത്. ശിവസാഗർ (97,074), ജോർഹട്ട് (57,371) എന്നിവിടങ്ങളിലും വെള്ളപ്പൊക്കം കനത്ത നാശമുണ്ടാക്കി.
ആകെ 81 ദുരിതാശ്വാസ ക്യാമ്പുകളാണ് ഒരുക്കിയത്. 32,477 പേർ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു. 34 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കരസേന, വ്യോമസേന, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ്, സിവിൽ വളണ്ടിയർമാർ തുടങ്ങി നിരവധി ഏജൻസികൾ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.
