തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ വ്യാപക പരിശോധന നടത്തി. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിലാണ് പരിശോധന നടന്നത്. തിരുവനന്തപുരത്ത് ഇന്നലെ (ജൂലൈ 30) രാത്രി ആരംഭിച്ച റെയ്ഡ് ഇന്ന് (ജൂലൈ 31) പുലർച്ചെ അവസാനിച്ചു. പരിശോധനയിൽ പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ, ഹാഷിഷ് ഓയിൽ, സിഗരറ്റ്, ബീഡി, കത്തി, മൊബൈൽ ചാർജർ എന്നിവ കണ്ടെടുത്തു. സംഭവത്തിൽ ജയിൽ സൂപ്രണ്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 58 കേസുകളിലായി 62 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഈ പദ്ധതിക്ക് കീഴിൽ എടുത്ത കേസുകളുടെ എണ്ണം 8,215 ആയി ഉയർന്നു. ഇതുവരെ ആകെ 8,835 അറസ്റ്റുകളാണ് നടന്നത്. റെയ്ഡുകളിലായി 6,675 ഗ്രാം എം.ഡി.എം.എ, 754 കിലോഗ്രാം കഞ്ചാവ്, 295 ഗ്രാമിലധികം ഹെറോയിൻ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ലഹരിവിരുദ്ധ നടപടികൾക്ക് പുറമെ ബോധവൽക്കരണ പരിപാടികളും ശക്തമായി പുരോഗമിക്കുകയാണ്. ഇന്നലെ (ജൂലൈ 30) മാത്രം 65 ബോധവൽക്കരണ ക്ലാസുകൾ പോലീസ് നടത്തി. ഇതോടെ പദ്ധതിയുടെ ഭാഗമായി ഇതുവരെ 8,203 ബോധവൽക്കരണ ക്ലാസുകളും 472 കൗൺസിലിംഗുകളും സംഘടിപ്പിച്ചു. കൂടാതെ സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,050 ബോധവൽക്കരണ പരിപാടികളും പൂർത്തിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *