നോയിഡ: സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പെണ്‍കുട്ടിക്കെതിരായ നടപടി അവസാിപ്പിച്ച് ഡല്‍ഹി പൊലീസ്. നോയിഡ സ്വദേശിയായ പെണ്‍കുട്ടിക്കെതിരെ സീറോ എഫ്ഐആര്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് പൊലീസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പെണ്‍കുട്ടി നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയോട് മാപ്പ് പറയുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനേ തുടര്‍ന്നാണ് നടപടി.
വിവാദമായ പരാമർശത്തിന് പിന്നാലെ പെൺകുട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി രംഗത്തെത്തുകയും പ്രധാനമന്ത്രിയോട് ഖേദപ്രകടനം നടത്തുകയും ചെയ്‌തിരുന്നു. തന്റെ ‘ആദ്യത്തെയും അവസാനത്തെയും തെറ്റ്’ ആണെന്നും ഇനി ഒരിക്കലും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്നുമാണ് പെൺകുട്ടി പറഞ്ഞത്. പെൺകുട്ടി മാപ്പ് പറയുകയും പ്രധാനമന്ത്രി അത് സ്വീകരിക്കുകയും ചെയ്‌തിട്ടും എഫ്ഐആർ പിൻവലിക്കാത്തതിൽ മകളുടെ ഭാവി ഓർത്ത് മാതാവ് മാധ്യമങ്ങളിലൂടെ സങ്കടം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഡൽഹി പൊലീസ് പെൺകുട്ടിക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ജൂലായ് 23ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് യുവതി അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഗാസിയാബാദ് സ്വദേശിനിയുടെ പരാതിയിലാണ് പെണ്‍കുട്ടിക്കെതിരെ സെക്ഷന്‍ 352, 353(1), 356(1) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നത്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഭരണഘടനാപരമായ പദവിയുടെ അന്തസിനെ ഹനിക്കുന്ന, പൊതു സമാധാന അന്തീക്ഷം ഇല്ലാതാക്കുന്ന, വെറുപ്പ് പ്രചരിപ്പിക്കുന്ന പരാമര്‍ശമാണ് യുവതി നടത്തിയതെന്നായിരുന്നു പരാതി.
