ന്യൂ ഡല്‍ഹി: അഭിജിതിന്റെ പിതാവിന്റെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരിയുടെ പരാതിയില്‍ മറുപടിയുമായി സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പും ഒരു വിദ്യാഭ്യാസ ലോണും ഉപയോഗിച്ചാണ് താന്‍ വിദേശത്ത് പഠിച്ചതെന്ന് അഭിജിത് ദീപ്‌കെ വ്യക്തമാക്കി. തന്റെ ഉന്നത പഠനത്തിന് ഇത് അല്ലാതെ പുറത്ത് പറയാനാകാത്ത ഒരു പണവും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കോളര്‍ഷിപ്പ് ലെറ്റര്‍ അടക്കം പുറത്തു വിട്ടായിരുന്നു അഭിജിത് ആരോപണത്തിന് മറുപടി നല്‍കിയത്. വിദ്യാഭ്യാസ ലോണ്‍ ഇനിയും അടച്ച് തീര്‍ക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരി പരാതി നല്‍കിയത്.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മകനെ വിദേശത്ത് പഠിക്കാന്‍ അയച്ചതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നായിരുന്നു പരാതി. കേന്ദ്ര ജിഎസ്ടി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്.സിജെപിക്ക് മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ നിയമ സഹായ ഫണ്ടിലും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

സിജെപി അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി അല്ലാത്തതിനാല്‍ ഫണ്ട് ശേഖരിക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം പരിശോധിക്കണമെന്നായിരുന്നു ആവശ്യം. ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കോടി രൂപ ഇതിനോടകം തന്നെ അവര്‍ നിയമ സഹായ ഫണ്ടായി സ്വീകരിക്കുകയാണ്.

എന്നാല്‍ സെക്ഷന്‍ 29 പ്രകാരം സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. കബില്‍ സിബല്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ കൃത്യമായ ജിഎസ്ടി ഈടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആദായ നികുതി വകുപ്പിനും ഇയാള്‍ പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *