ന്യൂഡല്‍ഹി: ഫൂക്കറ്റില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം (എ ഐ2379) ആകാശച്ചുഴിയില്‍ പെട്ട് 17 യാത്രക്കാര്‍ക്ക് പരിക്ക്. നാല് വിമാന ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചതോടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന യാത്രക്കാര്‍ വിമാനത്തിന്റെ മേല്‍ത്തട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനത്തിനുള്ളില്‍ ബാഗുകളും സാധനസാമഗ്രികളും ചിതറിത്തെറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പലരുടെയും നിലവിളിയും പ്രാര്‍ത്ഥനകളും കൊണ്ട് വിമാനത്തിനുള്ളില്‍ ഭീതിദമായ അന്തരീക്ഷമാണ് ഉടലെടുത്തത്. സീറ്റ് ബെല്‍റ്റ് സൈന്‍ ഓഫായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി വലിയ ആഘാതമുണ്ടായതെന്ന് യാത്രക്കാര്‍ പറഞ്ഞു. തങ്ങള്‍ മരണത്തെ മുഖാമുഖം കണ്ടെന്നും, പുനര്‍ജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നതെന്നും യാത്രക്കാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

വിമാനം ഡല്‍ഹിയില്‍ സുരക്ഷിതമായി ഇറക്കിയ ഉടന്‍ തന്നെ പരിക്കേറ്റ ഏഴ് യാത്രക്കാരെ വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനായി സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *