കൊല്ലം: കൊല്ലം കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദിന്റെ മരണകാരണം ശ്വാസകോശത്തിലുണ്ടായ അതികഠിനമായ അണുബാധയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരത്തിൽ മരണത്തിന് കാരണമാകുന്ന തരം മുറിവുകൾ ഇല്ലെന്നും ശ്വാസകോശത്തിൽ മഞ്ഞനിറത്തിലുള്ള പഴുപ്പ് കണ്ടെത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
സിയാദിന്റെ വലതു കൈത്തണ്ടയിൽ മൂന്ന് സെന്റീമീറ്റർ നീളമുള്ള പോറലുകളും കൈമുട്ടിൽ ഉരഞ്ഞ പാടുകളും കാണാം. കൂടാതെ ഇടതു കൈത്തണ്ടയിൽ 6 സെന്റീമീറ്റർ നീളത്തിൽ ചതവ് ഉണ്ടായതിന്റെ അടയാളങ്ങളുമുണ്ട്. എന്നാൽ ഈ മുറിവുകൾക്കെല്ലാം ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. അയൽവാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയിലാണ് ജൂൺ 16-ന് രാത്രി കുടുംബത്തിന്റെ മുന്നിൽ വെച്ച് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അടുത്ത ദിവസം രാവിലെ കാണാതായ കുട്ടി വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് സിയാദിനെ വിട്ടയച്ചത്.
ജീപ്പിൽ കയറ്റിയത് മുതൽ പോലീസുകാർ ക്രൂരമായി മർദ്ദിച്ചുവെന്ന് സിയാദിന്റെ കുടുംബം ആരോപിച്ചിരുന്നു. കസ്റ്റഡിയിൽ വെച്ച് വാരിയെല്ലിന് പരിക്കേറ്റ് ഇൻഫെക്ഷനായതാണ് മരണത്തിന് കാരണമായതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കസ്റ്റഡി മർദ്ദന ആരോപണത്തിന് പിന്നാലെ കുണ്ടറ സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിനെ അന്വേഷണവിധേയമായി കൊല്ലം ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവസമയത്ത് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാർക്കും കാരണം കാണിക്കൽ നോട്ടീസും നല്‍കിയിരുന്നു.
