കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയും ഒളിവിലുമായിരുന്ന അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയ സഹോദരൻ അജയ് അറസ്റ്റിൽ. കോഴിക്കോട് നടക്കാവ് പൊലീസാണ് മുൻകരുതലിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയുടെ അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ഫണ്ട് ശേഖരിച്ചെന്നാണ് എഫ്ഐആറിലുള്ളത്.
പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെ കണ്ണൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ, പോലീസ് എത്തിയതോടെ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലായ സമയത്ത് കടലിൽ കാണാതായവരെ കിട്ടിയോ എന്ന് ചോദിച്ച് ഇയാൾ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.
വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും. കോതമംഗലം സി.ഐക്കെതിരായ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ച്, തന്റെ ജീവിതം നശിപ്പിച്ചതുകൊണ്ടാണ് വീഡിയോ ഇട്ടതെന്നായിരുന്നു അർജുന്റെ പ്രതികരണം. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചതുൾപ്പെടെയുള്ള വിവിധ കേസുകളിൽ നടപടികൾ പുരോഗമിക്കുകയാണ്.
