തിരുവനന്തപുരം: സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് രാജ്യം സ്വതന്ത്രമായി 79 വർഷം പൂർത്തിയാകുന്ന വേളയിൽ, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹികാവസ്ഥകളെക്കുറിച്ച് ഗൗരവപൂർണ്ണമായ ആത്മപരിശോധന ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. സ്വാതന്ത്ര്യദിനം കേവലം ഒരാഘോഷമായി ചുരുക്കരുതെന്നും പ്രതിപക്ഷ നേതാവ്. എൺപതാം സ്വാതന്ത്ര്യദിനത്തോട നുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സ്വാതന്ത്ര്യദിന സന്ദേശം;
“സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് നമ്മുടെ രാജ്യം സ്വതന്ത്രമായി ഇന്ന് 79 വർഷം പൂർത്തിയാകുന്നു. എൺപതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന ഈ വേളയെ കേവലം ഒരാഘോഷമായി ചുരുക്കരുത്. മറിച്ച്, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ഒരു ആത്മപരിശോധനക്ക് കൂടി ഈ സന്ദർഭത്തിൽ നാം തയ്യാറാകണം.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്. ‘നാനാത്വത്തിൽ ഏകത്വം’ നൽകുന്ന കരുത്തിനെ ദുർബലപ്പെടുത്താനും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. വർഗീയതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ കൈവിടാതെ കാത്തുകൊള്ളുമെന്നും ഈ ദിനം നമ്മൾ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്.
തൊഴിലില്ലായ്മ, വിലക്കയറ്റം, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചൂഷണങ്ങൾക്ക് അറുതി വരുത്തുന്നതിനും ഒന്നിച്ചു നിൽക്കാൻ സ്വാതന്ത്ര്യത്തിനായി നാം നടത്തിയ പോരാട്ടങ്ങളുടെ സ്മരണകൾ കരുത്ത് പകരും. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ഇന്ത്യയല്ല; മറിച്ച് എല്ലാ പൗരന്മാർക്കും തുല്യനീതിയും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമാണ്.
ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ പൊളിച്ചെറിഞ്ഞ്, മാനവികതയും സാഹോദര്യവും നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ!”
