കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധിച്ച് ശവമഞ്ചം ഒരുക്കിയ സംഭവം പ്രാകൃതവും പരിഷ്കൃത സമൂഹത്തിന് ചേരാത്തതുമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള സമര ആഭാസങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരിൽ ശവമഞ്ചം ചുമന്നുകൊണ്ട് പോയി ആക്ഷേപിക്കാനും അപമാനിക്കാനും നടത്തുന്ന പ്രവണതകളെ അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാർക്കെതിരെ സംശയമില്ലാതെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സംസ്കൃത സർവകലാശാലാ കാമ്പസിൽ എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ സർവകലാശാലാ ഗേറ്റിന് താഴെ വി.സിയുടെ പ്രതീകാത്മക സംസ്കാരച്ചടങ്ങുകൾ നടത്തിയതാണ് വലിയ വിവാദമായത്. എന്നാൽ, തങ്ങൾ നടത്തിയത് വി.സിയുടെ പ്രതീകാത്മക സംസ്കാരച്ചടങ്ങല്ലെന്നും തിയേറ്റർ ഡിപ്പാർട്ട്മെന്റിലെ പ്രവർത്തനരഹിതമായ സ്പോട്ട് ലൈറ്റുകൾ മരിച്ചതായി പ്രതീകാത്മകമായി അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആശിഷ് എസ്. ആനന്ദും യൂണിറ്റ് സെക്രട്ടറി എ. ശ്യാമും വ്യക്തമാക്കി.
