പാലക്കാട്: ജില്ലയിൽ നോർത്ത് പോലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഒലവക്കോട് ജങ്ഷനിൽ വെച്ച് ആഗസ്റ്റ് 17-ന് പുലർച്ചെയോടെയാണ് കോടികൾ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുക്കളുമായി മൂന്നംഗ സംഘം പിടിയിലായത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദീൻ (30), കർണാടക ദക്ഷിണ കന്നഡ സ്വദേശി ബി. ഫാത്തിമ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ ദമ്പതികളും ഉൾപ്പെടുന്നുണ്ടെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ഒരു കിലോഗ്രാമോളം വരുന്ന എം.ഡി.എം.എയും, കൊക്കെയ്ൻ, ബ്രൗൺ ഷുഗർ, എൽ.എസ്.ഡി. സ്റ്റാമ്പുകൾ, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ അതിമാരക ലഹരിവസ്തുക്കളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. അന്തർസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്ന പ്രധാന കണ്ണികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വിപണിയിൽ ഇതിന് കോടിക്കണക്കിന് രൂപ വിലവരുമെന്ന് കരുതുന്നു.
തമിഴ്‌നാട്ടിലെ കുനിയമ്പുത്തൂർ ഭാഗത്തുനിന്ന് തന്നെ ലഹരിക്കടത്ത് സംഘത്തിന്റെ വാഹനം പോലീസ് നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടായിരുന്നു. പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ സംഘം വേലന്താവളം വഴി ചിറ്റൂരിലൂടെ റൂട്ട് മാറ്റി പാലക്കാട്ടേക്ക് കടക്കാൻ ശ്രമിച്ചു. ഒലവക്കോട് ജങ്ഷനിൽ വെച്ച് വാഹനം നിർത്താതെ മുന്നോട്ട് കുതിക്കാൻ ശ്രമിച്ച പ്രതികളെ പോലീസ് വാഹനം കുറുകെയിട്ടാണ് സാഹസികമായി പിടികൂടിയത്. ലഹരിസംഘത്തിന് സാമ്പത്തിക സഹായം നൽകുന്ന പ്രധാന കണ്ണിയെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഒടുവിൽ വൻ ലഹരിവേട്ടയിൽ കലാശിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ജില്ലയിലെ പ്രധാന ലഹരിവിതരണ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
