കൊല്ലം: കൊല്ലത്ത് നാല് വയസ്സുകാരിയായ മകള്‍ക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയില്‍ പിതാവിനെതിരെ പോക്സോ കേസ്. ജൂവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്തു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്താത്തതില്‍ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിട്ടും പൊലീസ് പോക്സോ വകുപ്പ് ചുമത്താന്‍ തയ്യാറാവുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിയെയും പരാതിക്കാരി സമീപിച്ചിരുന്നു.
കുട്ടിയുടെ കൗണ്‍സിലിംഗ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ട് മാത്രമെ പോക്സോ കേസ് പരിഗണിക്കൂ എന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. പ്രതി കുട്ടിക്ക് മുന്നില്‍ ലൈംഗിക വൈകൃതം നടത്തി എന്നത് പരാതിക്കാരി പുറത്തുവിട്ട ഓഡിയോകളില്‍ വ്യക്തമായിരുന്നു.
കിടപ്പുമുറിയില്‍ നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റെന്നായിരുന്നു യുവതിയുടെ പരാതി. സമാന പരാതിയില്‍ മകള്‍ക്കെതിരെ പിതാവ് നടത്തുന്ന ലൈംഗികവൈകൃതങ്ങളെക്കുറിച്ചും പരാതിപ്പെട്ടിരുന്നു. പ്രതി സ്വന്തം അമ്മയുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പരാതിപ്പെട്ടിരുന്നു. യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു.
