സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം സുഗമമാക്കുന്നതിനായി 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുന്നോടിയായി തന്നെ പെൻഷൻ തുക അർഹരായ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരാൻ കാരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയും ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നു. കൂടാതെ, ബാക്കി കുടിശിക തുക കൂടി എത്രയും പെട്ടെന്ന് അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
