കൊച്ചി: കൊല്ലത്ത് ഭർത്താവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ യുവതി ഹൈക്കോടതിയെ സമീപിച്ചു. വിദേശ വെബ്‌സൈറ്റുകളിൽ ഉൾപ്പെടെ ഇപ്പോഴും ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അവ അടിയന്തരമായി നീക്കം ചെയ്യാൻ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കേസിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറായില്ലെന്നും, ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ദൃശ്യങ്ങൾ കണ്ടതിന് ശേഷമാണ് ആ വകുപ്പ് ചേർത്തതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റകൃത്യം അവസാനിക്കുന്നില്ലെന്നും, ഓരോ നിമിഷവും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുന്നത് തനിക്ക് മാനസികമായി വലിയ ആഘാതം ഉണ്ടാക്കുന്നുണ്ടെന്നും യുവതി വ്യക്തമാക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 18-നാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. കിടപ്പുമുറിയിലെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്ക് വിറ്റതിന് പുറമെ, വിദേശത്തുനിന്നും നാട്ടിലെത്തിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചതായും യുവതി പൊലീസിൽ മൊഴി നൽകിയിരുന്നു. പ്രതിക്ക് ‘വൈഫ് സ്വാപ്പിങ്’ (പങ്കാളിയെ പങ്കുവെക്കൽ) സംഘങ്ങളുമായി ബന്ധമുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി നിയമപോരാട്ടവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *