ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ ജോഷിമഠ്-മാർവാരി പാലത്തിന് മുന്നിലുള്ള ബദരീനാഥ് ദേശീയപാത, ജോഷിമഠ്–മാർവാരി റോഡ് ഒലിച്ചുപോയതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. റോഡിനുണ്ടായ കേടുപാടുകൾ കാരണം, ഈ പാതയിലെ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം, നേപ്പാളിലെ ഭോട്ടി കോശി നദി കരകവിഞ്ഞുണ്ടായ വൻ പ്രളയത്തെത്തുടർന്ന് ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 160 പേർ മരിക്കുകയും, 133 ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളെ കാണാതാവുകയും ചെയ്തിരുന്നു.
കുടുങ്ങി കിടക്കുന്ന 36 മലയാളികൾ സുരക്ഷിതരാണ്. രക്ഷാദൗത്യത്തിനായി ഇന്ത്യൻ വ്യോമസേന ഉടൻ നേപ്പാളിലേക്ക് തിരിക്കും. ഭക്ഷണവും വസ്ത്രവും മരുന്നുകളും ഉൾപ്പടെ വഹിച്ചുകൊണ്ടുള്ള ചരക്ക് വിമാനങ്ങൾ ദുരന്തബാധിത സ്ഥലങ്ങളിൽ എത്തി. ബിഹാറിലും യുപിയിലും നദീതീരങ്ങളിൽ ജാഗ്രത തുടരുകയാണ്.ബിഹാറിൽ അയ്യായിരം പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. സാഹചര്യം മുൻകൂട്ടി കണ്ട് NDRF സംഘവും ബിഹാറിൽ എത്തി.
