തൃശൂര്‍: സുകുമാരക്കുറുപ്പിന്റേതാണെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് വടക്കാഞ്ചേരി സ്വദേശിയുടേതാണെന്ന് സ്ഥിരീകരണം. തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണ് ഈ പാസ്‌പോർട്ടെന്ന് അദ്ദേഹത്തിന്റെ സഹോദരൻ കരുണാകരനാണ് വ്യക്തമാക്കിയിരിക്കുന്നത്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിലേക്ക് കുടിയേറിയ ദാമോദര മേനോൻ അവിടെ കുടുംബത്തോടൊപ്പം കഴിയുകയാണ്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലുള്ള അദ്ദേഹം നാട്ടിലെ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോൻ എന്നയാളെക്കുറിച്ച് മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ചില പ്രവാസികൾ പൊലീസിന് അനൗദ്യോഗിക വിവരങ്ങൾ കൈമാറിയിരുന്നു. ദുരൂഹ ഇടപാടുകാരനായ ജോൺ മേനോൻ മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. നിർമാണ സാധനങ്ങളുടെ കരാറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പങ്കാളിയാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കും സംശയങ്ങൾക്കും ഇടയിലാണ് പൊലീസ് കണ്ടെടുത്ത പാസ്‌പോർട്ട് ദാമോദര മേനോന്റേതാണെന്ന യഥാർത്ഥ വിവരം പുറത്തുവന്നിരിക്കുന്നത്.
