കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയിലെ പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതികള്‍ക്ക് നല്‍കിയ നടപടിയില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയെന്നാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതി ആര്‍ ചന്ദ്രശേഖരന് അന്നുതന്നെ നല്‍കിയിരുന്നു.
പ്രൊസിക്യൂഷന്‍ അനുമതിയുടെ പകര്‍പ്പ് പ്രതിക്ക് നല്‍കണമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് എന്നാണ് കോടതി ചോദിച്ചത്. ഹൈക്കോടതിയെ അധിക്ഷേപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി.
പത്രസമ്മേളനം നടത്താനായി പ്രതിക്ക് ആദ്യം ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയെന്ന് പറഞ്ഞ കോടതി ഏത് മാര്‍ഗ്ഗത്തിലൂടെയാണ് പ്രതിക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയത് എന്നും സര്‍ക്കാരിനോട് ചോദിച്ചു. തപാലോ, ഇ മെയില്‍ വഴിയോ അതോ നേരിട്ടോ, ഏത് മാര്‍ഗമാണ് നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് കോടതി പറഞ്ഞത്. ഏത് മാര്‍ഗ്ഗത്തിലൂടെ പകര്‍പ്പ് നല്‍കിയെന്ന് സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരിക്കണം നല്‍കണമെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. അഴിമതി കേസില്‍ മറ്റൊരു പ്രതിയായ കെഎ രതീഷ് വിവിധ ചുമതലകളില്‍ തുടരുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനാണ് കേസിലെ ഒന്നാം പ്രതി. അന്ന് പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് വ്യവസായ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവ് പ്രതിക്ക് ലഭിച്ചതില്‍ മുമ്പ് തന്നെ കോടതി വിമര്‍ശനമുയര്‍ത്തിയിരുന്നു. പിന്നാലെ ചന്ദ്രശേഖരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അടക്കം ഇത് വെച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ വിശദീകരണം ചോദിച്ചിരുന്നത്.
2006 മുതല്‍ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളുടെ അഴിമതി നടത്തി കോര്‍പ്പറേഷന് ഭീമമായ നഷ്ടം വരുത്തിയെന്നതാണ് കേസ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഖാദി ബേര്‍ഡ് സെക്രട്ടറിയായിരുന്ന രതീഷ് ഒന്നാം പ്രതിയും ആര്‍ ചന്ദ്രശേഖരന്‍ മൂന്നാം പ്രതിയുമാണ്.
