തിരുവനന്തപുരം: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഏഴ് പേര്‍ക്കെതിരെയാണ് നടപടി. എസ്സി/എസ്ടി വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രമ്യ ഹരിദാസ് നൽകിയ പരാതിയിൽ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലം, മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സജാദും ഭാര്യയും നൽകിയ പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
താനും മക്കളും മാത്രമുള്ള വീട്ടിലേക്ക് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് സജാദിന്റെ ഭാര്യ സിനി ആരോപിക്കുന്നത്. യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പങ്കെടുത്തതിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് വായിക്കാൻ മകളെ ഭീഷണിപ്പെടുത്തിയെന്നും, ചോദ്യം ചെയ്തപ്പോൾ തങ്ങളെ പിടിച്ച് തള്ളുകയുമായിരുന്നുവെന്നും സിനി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പാളയം പ്രദീപിന്റെ സാന്നിധ്യത്തെച്ചൊല്ലിയുണ്ടായ തർക്കവും ഇതിനെത്തുടർന്നുണ്ടായ ഫേസ്ബുക്ക് പോസ്റ്റുമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഈ വിഷയം സംസാരിക്കാൻ എംഎൽഎയും പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട നേതാവിന്റെ വീട്ടിലെത്തുകയും, ഇതറിഞ്ഞെത്തിയ മറ്റു പ്രവർത്തകരുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടാകുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് പ്രാദേശിക നേതാക്കൾ മർദ്ദിച്ചാരോപിച്ച് രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ രമ്യ ഹരിദാസ് തന്നെ മർദ്ദിച്ചതായി പഞ്ചായത്തംഗവും ആരോപിച്ചിട്ടുണ്ട്.
