ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്കായി നൽകിയ ഔദ്യോഗിക വിരുന്നിലെ വിഭവങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിരുന്നിൽ മാംസാഹാര വിഭവങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതിനെതിരെയാണ് എക്സിലൂടെ രാഹുൽ രംഗത്തെത്തിയത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന വിരുന്നിൽ ഇന്ത്യൻ മാംസാഹാര വിഭവങ്ങൾക്കും ഇടം നൽകണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഔദ്യോഗിക കണക്കുകൾ പ്രകാരം 80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവരാണ്. ഇന്ത്യൻ മാംസാഹാര വിഭവങ്ങൾ ഏറെ രുചികരവുമാണ്. എന്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ബട്ടൂരയെപ്പോലെ തന്നെ,” രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തമായ സസ്യഭുക് വിഭവങ്ങളാണ് വിളമ്പിയത്. ഖാന്ദ്വി മില്ലെ-ഫ്യൂയിലി, ഖുംബ് ഗലൗട്ടി കബാബ് എന്നിവയായിരുന്നു തുടക്കത്തിൽ നൽകിയത്. പ്രധാന വിഭവങ്ങളായി പനീർ ലെബാബ്ദാർ, ഹിമാലയൻ കൂൺ വിഭവമായ ഗുച്ചിയും അസ്പരാഗസും, ക്യാരറ്റ് ബീൻസ് പൊരിയൽ, തക്കാളി ബെല്ലെ സാറു, മില്ലറ്റ് പുലാവ്, ബീറ്റ്‌റൂട്ട് റൈത്ത എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്. ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം വിത്ത് ജലേബി, ഷഹ്തൂത്ത് ഫിർണി എന്നിവയായിരുന്നു മധുരപലഹാരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *