കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച. ഇന്ത്യന്‍ പൗരന്‍ എന്ന വ്യാജ രേഖകളുമായി ജോലിചെയ്ത ബംഗ്ലാദേശി പൗരന്‍ പിടിയിലായി. ബിപ്ലബ് സോറന്‍ എന്ന പേരിലുള്ള വ്യാജ ആധാര്‍ കാര്‍ഡുമായി ജോലി ചെയ്തിരുന്ന ആളാണ് പിടിയിലായിരിക്കുന്നത്. ബംഗാളിലെ മുര്‍ഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയിരുന്നത്.

ഒരു വര്‍ഷമായി തന്ത്രപ്രധാന മേഖലയായ നാവിക അക്കാദമിയില്‍ ലോണ്‍ട്രി വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. പെരുമാറ്റത്തില്‍ അധികൃതര്‍ക്ക് സംശയം തോന്നിയതോടെയാണ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. നാവികസേന ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്നുള്ള പരിശോധനയില്‍ ഫോണില്‍ നിന്ന് ബംഗ്ലാദേശ് പൗരത്വ രേഖകള്‍ കണ്ടെത്തുകയുമായിരുന്നു. പിന്നാലെ ഇയാളെ പയ്യന്നൂര്‍ പൊലീസിന് കൈമാറി.

രണ്ടുദിവസം മുന്‍പ് കണ്ണൂരിലെ സ്പായില്‍ നിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. വ്യാജ ഇന്ത്യന്‍ രേഖകളുമായാണ് ഇവര്‍ താമസിച്ചിരുന്നത്. പരിശോധനയില്‍ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *