ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ച് വയസുകാരന്‍ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന സഞ്ജയ് ദത്ത് എന്നയാളുടെ അച്ഛനേയും സഹോദരനേയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. അഭിമന്യൂവിന്റെ സഹോദരന്‍ അനന്തുവും ആര്‍എസ്എസ് പ്രവര്‍ത്തകനായ സജ്ഞയ് ദത്തും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. വള്ളിക്കുന്നില്‍ സിപിഐഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

അതേസമയം അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷുദിനത്തില്‍ കൊലക്കത്തിയെടുത്തിരിക്കുകയാണ് ആര്‍.എസ്.എസ് എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഫേസ്ബുക്കിലെഴുതി.

ഡി.വൈ.എഫ്.ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠന്‍ അനന്തുവിനെ ലക്ഷ്യം വെച്ച് വന്ന പരിശീലനം ലഭിച്ച ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയതെന്നും റഹീം പറഞ്ഞു.കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ് ക്രിമിനലുകള്‍ നടത്തിയ അരുംകൊലയില്‍ പ്രതിഷേധിക്കണമെന്നും ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു.

ഡിവൈഎഫ്‌ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ അനന്തുവിനെ കൊലപ്പെടുത്താനാണ് ആര്‍എസ്എസ് സംഘം ശ്രമിച്ചതെന്നും എന്നാല്‍ അനന്തുവിനെ കിട്ടാതെ വന്നതോടെ സഹോദരന്‍ അഭിമന്യൂവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. പിന്നീല്‍ പരിശീലനം ലഭിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും സംഘടന ആരോപിക്കുന്നു.

വള്ളിക്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് അഭിമന്യൂവിന് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്.
കഴിഞ്ഞ ദിവസമുണ്ടായത് മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്നും ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *