നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ഭീഷണിക്കിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്‍-അമ്പിളി ദമ്പതിമാരുടെ മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. കുട്ടികള്‍ക്ക് വീട് വെച്ചുകൊടുക്കുകയോ നഗരസഭയുടെ ഫഌറ്റ് അനുവദിക്കുകയോ ചെയ്യാമെന്നാണ് ജില്ല കളക്ടര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള കാര്യത്തിലും കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. തഹസില്‍ദാരുടെ പക്കല്‍ നിന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച റിപ്പോര്‍ട്ടും വരാനുണ്ട്. രാജനും അമ്പിളിയും മരിക്കാനിടയായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് റൂറല്‍ എസ്പിയും അന്വേഷിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ടും ഇന്ന് ഡിജിപിക്ക് നല്‍കിയേക്കും.

22നാണ് ആത്മഹത്യാശ്രമത്തിനിടെ രാജനും അമ്പിളിക്കും ഗുരുതരമായി പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ, മക്കളായ രാഹുലും രഞ്ജിത്തും അനാഥരായി. വസ്തു സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കെ ആയിരുന്നു രാജനെയും കുടുംബത്തെയും കുടിയിറക്കാന്‍ അഭിഭാഷക കമ്മീഷനെത്തിയത്. അയല്‍വാസി വസന്തയുടെ പരാതിയില്‍ ഒരു വര്‍ഷമായി തുടരുന്ന നിയമയുദ്ധമാണ് രാജന്റെയും അമ്പിളിയുടെയും മരണം വരെയെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *