സംസ്ഥാനത്ത് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും വലിയ ജനക്കൂട്ടം. പുലര്‍ച്ചെ മുതല്‍ പല വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും വലിയ വരി രൂപപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പം പലയിടങ്ങളിലും തര്‍ക്കങ്ങള്‍ക്കിടയാക്കി.വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തിയത് അറിയാതെ നിരവധി പേര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയതോടെ തിക്കും തിരക്കുമുണ്ടായി തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടേണ്ട സാഹചര്യത്തിലെത്തി.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആക്കിയത് എങ്ങും രേഖപ്പെടുത്തിയിട്ടില്ലെന്നും മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് രജിസ്‌ട്രേഷനെ കുറിച്ച് അറിയുന്നതെന്നുമാണ് ജനങ്ങള്‍ പറഞ്ഞത്. അതേസമയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എടുത്തവര്‍ക്ക് ടോക്കണ്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ആലപ്പുഴയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ്. പാണാവള്ളി പഞ്ചായത്തിലെ കേന്ദ്രത്തിലാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വാക്‌സിന്റെ ആസൂത്രണത്തിനും നടത്തിപ്പിലും ആരോഗ്യവകുപ്പ് മാറ്റങ്ങള്‍ വരുത്തിയിരുന്നു. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഒഴിവാക്കി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ക്യു ഒഴിവാക്കാന്‍ വേണ്ടിയാണിത്. ഇതുസംബന്ധിച്ച് ആറിന മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. തിരുവനന്തപുരത്ത് ഒന്‍പത് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക. ജില്ലയിലെ 179 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇന്ന് അടഞ്ഞ് കിടക്കും. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിയത് അറിയാതെ നിരവധി പേരാണ് പലയിടങ്ങളിലും എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *