‘ലിവിങ് ടുഗെദര്‍’ ബന്ധങ്ങള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതി.യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ 25-കാരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.ലിവ് ഇന്‍ ബന്ധങ്ങള്‍ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന ഭരണഘടനാ അവകാശത്തിന്റെ ഉപോല്പന്നമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ധാര്‍മിക ചിന്തകളെ വിഴുങ്ങിക്കളയുന്ന ലിവ് ഇന്‍ ബന്ധങ്ങള്‍ കാമാസക്തമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്ദോര്‍ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭയങ്കാര്‍ നിരീക്ഷിച്ചു.
ലിവ് ഇന്‍ ബന്ധങ്ങളുട ഫലമായുള്ള കുറ്റകൃത്യങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. ഇത്തരം കേസുകളുടെ വര്‍ധനവ് കാണുമ്പോള്‍ കോടതി ഒരു നിരീക്ഷണത്തിന് നിര്‍ബന്ധിതമാവുകയാണ് എന്നും കോടതി പറഞ്ഞു.

ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 21 ഉറപ്പുനല്‍കുന്നത്. ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ലിവ് ഇന്‍ ബന്ധങ്ങളിലേക്ക് എടുത്തുചാടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിയായ സ്ത്രീക്ക് രണ്ടുതവണ ഗർഭം അലസിപ്പിക്കേണ്ടിവന്നിട്ടുണ്ട്. യുവാവുമായി വേർപിരിഞ്ഞു മറ്റൊരാളുമായി വിവാഹം ഉറപ്പിപ്പിക്കുകയും ചെയ്തു. എന്നാൽ ആ യുവാവ് വിവാഹം നിശ്ചയിച്ച വ്യക്തിയെ ബ്ലാക്‌മെയിൽ ചെയ്തു. താൻ ആത്മഹത്യചെയ്യുമെന്നും യുവതിയുടെ കുടുംബത്തിന് പുറമെ താങ്കളും തന്റെ മരണത്തിന് ഉത്തരവാദിയാകുമെന്ന തരത്തിലുള്ള ഭീഷണിപ്പെടുത്തുന്ന വീഡിയോ സന്ദേശങ്ങളും അയച്ചു. ഇതിനെ തുടർന്ന് യുവതിയുടെ വിവാഹം മുടങ്ങിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *