അഗ്നിപഥ് പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിലും മധ്യപ്രദേശിലുമൊക്കെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

‘റാങ്കില്ല, പെന്‍ഷനില്ല.. രണ്ട് വര്‍ഷത്തേക്ക് നേരിട്ടുള്ള നിയമനമില്ല, നാല് വര്‍ഷത്തിനു ശേഷം ഭാവിയെന്തെന്ന് സ്ഥിരതയില്ല, സൈന്യത്തോട് ബഹുമാനമില്ല, തൊഴില്‍രഹിതരുടെ ശബ്ദം കേള്‍ക്കുവിന്‍’ രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യ ഇരു വശങ്ങളില്‍ നിന്നും ഭീഷണി നേരിടുമ്പോള്‍ അഗ്നിപഥ് പോലൊരു പദ്ധതി കൊണ്ടുവരുന്നത് സേനയുടെ ക്ഷമത കുറയ്ക്കുമെന്ന് രാഹുല്‍ ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു. സേനയുടെ അച്ചടക്കവും ഊര്‍ജ്ജവും വിട്ടുവീഴ്ച ചെയ്യുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം നടക്കുകയാണ്. ബീഹാറിന് പിന്നാലെ രാജസ്ഥാനിലും ഹരിയാനയിലും ജമ്മുവിലും പ്രതിഷേധമുണ്ടായി. ജയ്പൂരിലും അജ്മീറിലും ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ‘ഇന്ത്യന്‍ ആര്‍മി ലൗവേഴ്‌സ്’ എന്ന ബാനര്‍ പിടിച്ചുകൊണ്ടാണ് പദ്ധതിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത്.

ബീഹാറില്‍ ഭാഭുവ റോഡ് റെയില്‍വേ സ്റ്റേഷനിലെ ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ഒരു കോച്ചിന് തീയിടുകയും ചെയ്തു.സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് റെയില്‍, റോഡ് ഗതാഗതം കരസേനാ ഉദ്യോഗാര്‍ത്ഥികള്‍ തടസപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *