സിനിമാ പോസ്റ്ററില്‍ കാളീദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലലയ്ക്കെതിരെ പൊലീസ് കേസെടുത്തു. ദില്ലി പൊലീസിന്റെ സൈബര്‍ വിഭാഗവും, യുപി പോലീസുമാണ് ലീന മണിമേഖലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കാനഡയില്‍ പ്രദര്‍ശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റര്‍ ആണ് വിവാദത്തിലായത്. ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിച്ചു, ജനങ്ങള്‍ക്കെതിരെ വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊട്ട് പിന്നാലെ ദില്ലി പൊലീസിന്റെ ഐ എഫ് എസ് വിഭാഗവും സമാന കുറ്റങ്ങള്‍ ചുമത്തി ഈ ചിത്രത്തിനെതിരെ കേസെടുക്കുകയായിരുന്നു.

കാളീദേവിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്ന ദൃശ്യമാണ് പോസ്റ്ററില്‍. പശ്ചാത്തലത്തില്‍ എല്‍.ജി.ബി.ടി. സമൂഹത്തിന്റെ മഴവില്‍നിറമുള്ള കൊടിയുമുണ്ട്. തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ച് കാനഡയിലെ ടൊറന്റോയില്‍ കഴിയുന്ന ലീന അവിടത്തെ ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ഡോക്യുമെന്ററിയെടുത്തത്. ടൊറന്റോയിലെ തെരുവില്‍ സായാഹ്നത്തില്‍ കാളീദേവി പ്രത്യക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ലീനയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് ഗോ മഹാസഭ തലവന്‍ അജയ് ഗൗതം ഡല്‍ഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കുകയായിരുന്നു. ലീനക്കെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായി.

ഒന്നും നഷ്ടപ്പെടാനില്ലെന്നും ഒന്നിനെയും പേടിക്കാതെ സംസാരിക്കുന്നവരുടെ ശബ്ദമാകുമെന്നും ലീന പ്രതികരിച്ചു. അതിന് തന്റെ ജീവനാണ് വിലയെങ്കില്‍ അത് നല്‍കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളില്‍ ഉലാത്തുന്നതാണ് ഡോക്കുമെന്ററിയുടെ ഇതിവൃത്തം.

Leave a Reply

Your email address will not be published. Required fields are marked *