മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. ജമ്മു കശ്മീരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം തന്നെ അദ്ദേഹം രാജിവെച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ജി 23 വിമത സംഘത്തിന്റെ നേതാവായിരുന്നു അദ്ദേഹം. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്.

കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിനുപിന്നാലെ നടന്ന എ.ഐ.സി.സി. പുനസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്റെ രാജി.

2009 മുതല്‍ 2014 വരെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2014 മുതല്‍ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ആസാദ് അഞ്ച് തവണ രാജ്യസഭാംഗം, രണ്ട് തവണ ലോക്സഭാംഗം, 2005 മുതല്‍ 2008 വരെ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് സമൂഹിക സേവനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. പ്രയാസകരമായ ഘട്ടത്തില്‍ പൊതുസമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കഴിഞ്ഞ വര്‍ഷം നടന്ന ഒരു പൊതുപരിപാടിക്കിടെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *